തൃശൂർ: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ (17) എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്തിരുന്ന സിബിക്ക് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം.
വിഷം കഴിച്ചതിന് ശേഷമാണ് സിബി വീട്ടുപറമ്പിലെ കിണറ്റിൽ ചാടിയത്. ഫയർഫോഴ്സും പോലീസും എത്തിയാണ് കിണറ്റിൽ നിന്ന് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മകൾ വിഷം ഉള്ളിൽച്ചെന്ന നിലയിൽ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056